Sunday, March 20, 2011

നേട്ടങ്ങളുടെ നെറുകയില്‍ ഉദുമ

ഉദുമ: കടലമ്മയുടെ കനിവില്‍ ആയിരങ്ങള്‍ അന്നം തേടുന്ന കടലോര ഭംഗിയില്‍ ബേക്കലിലൂടെ ലോകത്തിന്റെ മനം കവര്‍ന്ന ഉദുമ മണ്ഡലത്തിന് കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ ലഭിച്ചത് വികസന പദ്ധതികളുടെ ചാകര. അറബിക്കടലിനും പശ്ചിമഘട്ട മലനിരകള്‍ക്കുമിടയില്‍ വ്യാപിച്ചു കിടക്കുന്ന മണ്ഡലത്തില്‍ തീരദേശം, ആരോഗ്യം, പശ്ചാത്തലം, സാമൂഹ്യ ക്ഷേമം, വിദ്യാഭ്യാസം, ടൂറിസം, ഗതാഗത തുടങ്ങിയ മേഖലകളില്‍ വന്‍ കുതിച്ചുച്ചാട്ടമാണുണ്ടായത്. കക്ഷിരാഷ്ട്രീയ ഭേദമെന്യേ മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പ്രദേശങ്ങളെയും ഒന്നായി കണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് പത്ത് വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ ജനകീയ എംഎല്‍എ എന്ന് പേരെടുത്ത കെ വി കുഞ്ഞിരാമന്‍ നേതൃത്വം നല്‍കിയത്. പെരിയയില്‍ കേന്ദ്ര സര്‍വകലാശാലക്ക് 310 ഏക്കര്‍ സ്ഥലം, ഉദുമ ടെക്‌സ്‌റ്റൈല്‍സ് മില്ല്, പെരിയയില്‍ നിര്‍ദിഷ്ട ചെറുവിമാനത്താവളം, ബേക്കല്‍ ടൂറിസം വികസനം,
പള്ളിക്കര റെയില്‍വേ മേല്‍ പാലം.... മണ്ഡലത്തിന്റെ വികസന മഹിമ രാജ്യാന്തര ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. ജില്ലയില്‍ ഏറ്റവും വലിയ വ്യവസായ കേന്ദ്രമായി മൈലാട്ടിയില്‍ ഉദുമ ടെക്‌സ്‌റ്റൈല്‍സ് മില്‍ പ്രവര്‍ത്തനം തുടങ്ങാനായത് മലബാറിന്റെ തന്നെ നേട്ടമാണ്. നൂറോളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ കിട്ടുന്ന വ്യവസായമാണ് മൈലാട്ടിയില്‍ സ്ഥാപിച്ചത്. 17 കോടി രൂപയാണ് ഇതിനായി ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷന്‍ ചെലവഴിച്ചത്. നായന്‍മാര്‍മൂലയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍വകലാശാലക്ക് സ്വന്തം ക്യാമ്പസിനായി സംസ്ഥാന സര്‍ക്കാര്‍ പെരിയയില്‍ 310 ഏക്കര്‍ സ്ഥലം അനുവദിച്ചു. തീരദേശ ജനതയുടെ ഉന്നമനത്തിനായി കുടിവെള്ളം പദ്ധതികളും റോഡുകളുമുള്‍പ്പെടെ നിരവധി പദ്ധതികള്‍ നടപ്പാക്കി.പള്ളിക്കരയിലും അജാനൂരിലും ഫിഷ്‌ലാന്‍ഡിങ് സെന്റര്‍, ബേക്കലില്‍ വിജ്ഞാന കേന്ദ്രം എന്നിവ യാഥാര്‍ഥ്യമാകാന്‍ പോവുകയാണ്. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് അനവധി പദ്ധികളാണ് നടപ്പാക്കിയത്. അന്താരാഷ്ട്ര ടൂറിസം രംഗത്ത് കുതിക്കുന്ന ബേക്കല്‍ ടൂറിസം വികസനത്തിനായി കോടിക്കണക്കിന് രൂപയുടെ പ്രവര്‍ത്തനമാണ് നടപ്പിലാക്കിയത്. മറ്റു വിമാനത്താവളങ്ങളില്‍ നിന്ന് വിനോദസഞ്ചാരികള്‍ക്ക് ബേക്കലില്‍ എളുപ്പത്തില്‍ എത്താന്‍ പെരിയയില്‍ സ്ഥാപിക്കുന്ന നിര്‍ദിഷ്ട ചെറുവിമാനത്താവളത്തിന് വേണ്ടി ഭൂമി സര്‍ക്കാര്‍ കണ്ടെത്തി കഴിഞ്ഞു. ബേക്കല്‍ ടൂറിസം പദ്ധതി പ്രദേശത്ത് ആവശ്യമായ ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനുള്ള പദ്ധതിയിയില്‍ 35,000 ലിറ്റര്‍ വീതം സംഭരണശേഷിയുള്ള ഒമ്പത് ടാങ്കുള്‍ നിര്‍മിച്ച് 110 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചു. 7.40 ദശലക്ഷം ലിറ്റര്‍ പ്രതിദിന ശേഷിയുള്ള ജല വിതരണ പദ്ധതി പൂര്‍ത്തീകരിച്ച് വിതരണം തുടങ്ങി. മൂന്ന് ദശലക്ഷം ലിറ്റര്‍ ജലം മാത്രമാണ് റിസോര്‍ട്ടുകള്‍ക്ക് നല്‍കുന്നത്. ബാക്കി വരുന്ന നാല് ദശലക്ഷം ലിറ്റര്‍ ജലം അജാനൂര്‍, പള്ളിക്കര, ഉദുമ, ചെമ്മനാട് എന്നീ പഞ്ചായത്തുകളിലെ ശുദ്ധജല ദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളില്‍ സ്ഥാപിച്ച ജലസംഭരണികളിലൂടെ പൊതുജനങ്ങള്‍ക്കായി വിതരണം ചെയ്യുന്നു. വിവിധ പഞ്ചായത്തുകളില്‍ റോഡുകള്‍ അഭിവൃദ്ധിപ്പെടുത്താനും പുതിയ റോഡ് നിര്‍മിക്കാനും എംഎല്‍എ ഫണ്ടിന് പുറമെ വിവിധ ഏജന്‍സികളുടെ സഹായത്തോടെ നിരവധി പദ്ധതികള്‍ നടപ്പാക്കി. ജില്ലക്കാകെ ഉപകാരപ്പെടുന്ന പരവനടുക്കത്തെ ചില്‍ഡ്രന്‍സ് ഹോം, വൃദ്ധമന്ദിരത്തിന് പുതിയകെട്ടിടം, ഒരുകോടി രൂപ ചെലവില്‍ മഹിളാ മന്ദിരത്തിന് നിര്‍മിക്കുന്ന പുതിയ കെട്ടിടം എന്നിവ മണ്ഡലത്തിന്റെ നേട്ടങ്ങളാണ്. നബാര്‍ഡിന്റെയും എംഎല്‍എയുടെയും സഹായത്തോടെ 60 ഓളം അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മിച്ചു. കുറ്റിക്കോലില്‍ ഫയര്‍ സ്‌റ്റേഷനും ബന്തടുക്കയില്‍ എക്‌സൈസ് റെയിഞ്ച് ഓഫീസും അനുവദിച്ചു. മാവുങ്കാലില്‍ ആധുനികരീതിയിലുള്ള ശ്മശാനം നിര്‍മിച്ചു. സി-മെറ്റിന് കീഴില്‍ ഉദുമ ടൗണില്‍ ആരംഭിച്ച നേഴ്‌സിങ് കോളേജിന് പെരിയ ആയമ്പറയില്‍ 6.5 കോടിയുടെയും ഉദുമയില്‍ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിന് മുക്കുന്നോത്ത് മൂന്ന് കോടി രുപയുടെയും സ്വന്തമായുള്ള കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തി ആരംഭിച്ചു. പുല്ലൂരില്‍ ഐടിഐ, 11 ഹയര്‍ സെക്കന്‍ഡറി, മൂന്ന് വിഎച്ച്എസ്എസ്, മൂന്ന് യുപി സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തി.... വിദ്യാഭ്യാസ മേഖലയല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ മണ്ഡലത്തിന് സുവര്‍ണ കാലമായിരുന്നു.

No comments:

Post a Comment