Tuesday, March 29, 2011

പേമെന്റ് സീറ്റ്: ലീഗ് നേതൃത്വം മറുപടി പറയണം- കോടിയേരി

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ ലീഗ് സ്ഥാനാര്‍ഥിത്വം പേമെന്റ് സീറ്റാണെന്ന ആരോപണത്തിന് ലീഗ് നേതൃത്വം മറുപടി പറയണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വിവിധ സ്ഥലങ്ങളിലെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസര്‍കോട്ടേയും മഞ്ചേശ്വരത്തേയും ലീഗ് സ്ഥാനാര്‍ഥികള്‍ പേമെന്റ് സീറ്റുകളാണെന്ന മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കാന്‍ ലീഗ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. ഗള്‍ഫിലെ ചില വ്യവസായികളുടെ സ്വാധീനത്തിന് വഴങ്ങിയാണ് കാസര്‍കോട് ലീഗ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതെന്നാണ് ആരോപണം. നിയമസഭയില്‍ ലീഗിന്റെ പാര്‍ലമെന്ററി പാര്‍ടി നേതാവായിരുന്ന സി ടി അഹമ്മദലിക്ക് അവസരം നിഷേധിച്ചാണ് സീറ്റ് വില്‍പന നടത്തിയത്.
മഞ്ചേശ്വരത്ത് ചന്ദന വ്യവസായിക്കാണ് സീറ്റ് നല്‍കിയത്. ഇവിടെ നേരത്തെ എംഎല്‍എയായിരുന്ന ചെര്‍ക്കളത്തേയും എം സി ഖമറുദ്ദീനെയും വെട്ടിമാറ്റി പുതിയയാളെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ വലിയ കളികള്‍ നടന്നതായാണ് ആരോപണം. ലീഗ് അണികള്‍ ഇതില്‍ രോഷാകുലരാണ്. പേമെന്റ് സീറ്റ് വിവാദത്തില്‍ ലീഗ് നേതൃത്വം ഓടിയൊളിക്കുകയാണ്. ഐസ്‌ക്രീം കേസില്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്ന റൗഫിന് പിന്നില്‍ വടക്കു നിന്നുള്ള നേതാവുണ്ടെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ആരോപണം. ചെര്‍ക്കളത്തിന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതോടെ ഇതാരെന്ന് വ്യക്തമായി.
തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അനുകൂലമായ കാറ്റാണ് ആഞ്ഞടിക്കുന്നത്. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം പറയേണ്ടെന്ന കേന്ദ്രമന്ത്രി എ കെ ആന്റണിയുടെ പ്രസ്താവന യുഡിഎഫിന്റെ ജീര്‍ണതയും അഴിമതിയും തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന ഭയം കൊണ്ടാണ്. പാവപ്പെട്ട ജനവിഭാഗങ്ങളുടെ രാഷ്ട്രീയമാണ് എല്‍ഡിഎഫ് മുന്നോട്ടുവെക്കുന്നത്. ലിബിയയില്‍ അമേരിക്ക നടത്തുന്ന കടന്നുകയറ്റത്തെ വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് അപലപിക്കാത്തത് സ്ഥാനം പോകുമെന്ന ഭയം മൂലമാണ്. അറബ് ലോകത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇസ്രയേലിനും അവര്‍ക്ക് പിന്‍ബലമേകുന്ന അമേരിക്കക്കും ഒത്താശ ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാര്‍.
കുംഭകോണങ്ങളുടെ കുംഭമേളയാണ് കോണ്‍ഗ്രസ് ഭരണത്തില്‍ രാജ്യത്ത് നടക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പേരില്‍ കുളം കുഴിച്ച് കോടികള്‍ തട്ടിയ കല്‍മാഡിമാരാണ് കോണ്‍ഗ്രസിന്റെ നേതാക്കള്‍. അഴിമതിയില്‍ ബിജെപി ഭരിക്കുമ്പോള്‍ പത്മഭൂഷണ്‍ നേടിയെങ്കില്‍ കോണ്‍ഗ്രസ് പത്മവിഭൂഷണ്‍ കരസ്ഥമാക്കി. അഴിമതിക്ക് നേതൃത്വം നല്‍കിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ഭാരതരത്‌നം നല്‍കണം. ആരോപണങ്ങള്‍ നേരിടുന്നവരാണ് യുഡിഎഫ് സ്ഥാനാര്‍ഥി നിര. സംശുദ്ധ രാഷ്ട്രീയത്തിലൂടെ ജനകീയ അംഗീകാരം നേടിയവരാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നല്‍കിയ 80 ശതമാനം വാഗ്ദാനങ്ങളും നടപ്പാക്കി. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ വീടും വെള്ളവും വൈദ്യുതിയും ഭക്ഷണവും എത്തിക്കുന്നതില്‍ സര്‍ക്കാര്‍ വലിയ നേട്ടം കൈവരിച്ചു. വികസനവും ക്ഷേമവും സമാധാനവുമാണ് എല്‍ഡിഎഫിന്റെ വികസന നേട്ടം.
യുഡിഎഫ് നേതാക്കള്‍ അഴിമതി കേസുകളില്‍ ജയിലില്‍ പോകാന്‍ തുടങ്ങിയതോടെ കൂടുതല്‍ ജയിലുകള്‍ വേണ്ടി വരും. മലപ്പുറത്തും തൊടുപുഴയിലും പുതിയ ജയിലുകള്‍ നിര്‍മിക്കാന്‍ നേരത്തെ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇതോടെ യുഡിഎഫ് നേതാക്കള്‍ക്ക് നാട്ടില്‍ തന്നെ ജയിലില്‍ കഴിയാന്‍ സൗകര്യമാകും. പരിഷ്‌കരണത്തിന്റെ ഭാഗമായി ജയിലില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതിനെ നേരത്തെ വിമര്‍ശിച്ച യുഡിഎഫ് നേതാക്കള്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും- കോടിയേരി പറഞ്ഞു.

No comments:

Post a Comment