Sunday, March 27, 2011

സംസ്ഥാനത്തിന്റേത് കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കുള്ള ബദല്‍: പി കരുണാകരന്‍

കാഞ്ഞങ്ങാട്: ജനങ്ങളുടെ ക്ഷേമത്തിന് എണ്ണമറ്റ വികസന പദ്ധതികള്‍ നടപ്പാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കുള്ള ബദലാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന്‍ എംപി പറഞ്ഞു.
ഉദയന്‍കുന്നിലെ പ്രഭാകരന്റെ 27 ാം രക്തസാക്ഷിത്വ വാര്‍ഷിക ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു എംപി. രണ്ട് ഭരണങ്ങള്‍ തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ തിരിച്ചറിയും. ജനങ്ങളോട് പ്രതിബദ്ധതയുള്ളതിനാലാണ് ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനായത്. അഴിമതി എവിടെയുണ്ടോ അവിടെ കോഗ്രസ് ഉണ്ടാകുമെന്നതാണ് യുപിഎ സര്‍ക്കാരിന്റെ ഭരണ നടപടികള്‍ തെളിയിക്കുന്നത്. സ്പെക്ട്രം അഴിമതിയില്‍ മന്ത്രി രാജയെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി തന്നെ രംഗത്തുവന്നെങ്കിലും ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് രാജയെ ജയിലിലടച്ചത്. കോമവെല്‍ത്ത് ഗെയിംസ് നടത്തിപ്പില്‍ സംഘാടകരായ കോഗ്രസ് നേതാക്കള്‍ അഴിമതിയുടെ മെഡലുകളാണ് വാരിക്കൂട്ടിയത്. രാജ്യത്തിന് വേണ്ടി പൊരുതി മരിച്ച ധീരജവാന്മാരുടെ ആശ്രിതര്‍ക്ക് നിര്‍മിച്ച ആദര്‍ശ് ഫ്ളാറ്റ് ഇടപാടിലും കോഗ്രസ് നേതാക്കള്‍ അഴിമതി കാട്ടി. വിലക്കയറ്റമുണ്ടാക്കുന്ന നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍ അവരെ പിന്തുണക്കുന്നവരാണ് കേരളത്തിലെ യുഡിഎഫ്. യുഡിഎഫിന്റെ വഞ്ചന കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് എല്‍ഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുമെന്നും എംപി പറഞ്ഞു.

No comments:

Post a Comment